കൊച്ചി: മുത്തങ്ങ കേസിൽ ഭൂരിഭാഗം പ്രതികളെയും വെറുതെവിട്ട കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയിൽ അപ്പീൽ നൽകും. പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സമർപ്പിക്കപ്പെട്ട അപ്പീൽ പരിഗണിക്കവേയാണ് സി.ബി.ഐ തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം, കേസിൽ തങ്ങൾക്കു ലഭിച്ച ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച ഹർജിയിൽ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ്.
കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമവിധിയിൽ വിചാരണക്കോടതി എങ്ങനെ പറയും എന്ന് കോടതി ചോദ്യമുയർത്തി.
