കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. രോഗബാധിതനായ യുവാവ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ രാത്രിയാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചിരുന്നു.
ഇടവേളക്ക് ശേഷം വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ ഭീതിയിലും ജാഗ്രതയിലുമാണ് കോഴിക്കോട്. രാമനാട്ടുകര നഗരസഭാ പരിധിയിലെ 43കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവൻ ക്വാറന്‍റീനില്‍ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടുതല്‍ പേരുമായി രോഗിക്ക് സമ്പർക്കമുണ്ടെന്നും റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കുമെന്നും എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രാമനാട്ടുകര നഗരസഭാ ചെയർപെഴ്സണ്‍ കല്ലട മുഹമ്മദലിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് പ്രാഥമികമായ പ്രതിരോധ നടപടികള്‍ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. രോഗിയുടെ വീട്ടുകാരും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുമെല്ലാം സ്വന്തം ക്വാറന്‍റീനില്‍ പ്രവേശിച്ചിട്ടുണ്ട്. രോഗിയുടെ വീടിരിക്കുന്ന പ്രദേശം കണ്ടൈൻമെന്‍റ് സോണടക്കമുള്ളവ ഇന്നുണ്ടാകും.
