നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

തിരുവനന്തപുരം : നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസ്സുകാരൻ ഇഹാന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ ഷിജിൻ കുറ്റം സമ്മതിച്ചതോടെ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് പിതാവിന്റെ ക്രൂരത പുറത്തുവന്നത്. കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ബലമായി ഇടിച്ചുവെന്ന് ഷിജിൻ പോലീസിനോട് സമ്മതിച്ചു. ഈ ആഘാതത്തില്‍ കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തതാണ് മരണത്തിന് കാരണമായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷിജിൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ കുട്ടി മരിച്ചു.

കുട്ടി കുഴഞ്ഞുവീണപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നതായും ചുണ്ടിന് നിറവ്യത്യാസം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പിളുകള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കുട്ടിയുടെ കയ്യില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടല്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച്‌ അറിവില്ലെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വയറ്റിലേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ആദ്യഘട്ടത്തില്‍ മാതാപിതാക്കള്‍ കുറ്റം നിഷേധിച്ചിരുന്നെങ്കിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഷിജിൻ തകരുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകനാണ് മരിച്ച ഇഹാൻ.

Leave a Reply

Your email address will not be published. Required fields are marked *