വയനാട്: അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ എക്സൈസ് തെളിവെടുപ്പ് നടത്തി. വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം നടപടികൾ പൂർത്തിയാക്കിയത്. വീട്ടിന്റെ ഉടമസ്ഥത സംബന്ധിച്ച് ആന്റോയുടെ അഭിഭാഷകർ നേരത്തെ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. (Anto Augustine Wayanad evidence collection)
വീട്ടിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും അത് എവിടെനിന്നാണ് എത്തിച്ചതെന്ന് അന്വേഷിക്കുന്നതിനുമാണ് ആന്റോയെ കസ്റ്റഡിയിൽ വാങ്ങിയതെന്ന് എക്സൈസ് കോടതിയെ അറിയിച്ചു. വിദേശമദ്യം ഉൾപ്പെടെയുള്ള മദ്യത്തിന്റെ ഉറവിടവും അതിൽ നിയമവിരുദ്ധമായി നിർമിച്ച മദ്യം ഉണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. കേസിൽ അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നാല് ദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടതെങ്കിലും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 24 മണിക്കൂർ കസ്റ്റഡി അനുവദിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ആന്റോയെ വീണ്ടും ജയിലിൽ ഹാജരാക്കും. വയനാട്ടിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 67 ലിറ്റർ മദ്യം പിടിച്ചെടുത്തതിനെ തുടർന്നാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്തവയിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്ന് സംശയിക്കുന്നതായും എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തനിക്ക് മദ്യവുമായി ബന്ധമില്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും ആന്റോ നേരത്തെ പ്രതികരിച്ചിരുന്നു.
വീടിന്റെ ഉടമസ്ഥതയും മദ്യത്തിന്റെ കൈവശാവകാശവും സംബന്ധിച്ച് ആന്റോയുടെ ഭാഗം കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. വീട് 2022ൽ ബാങ്ക് ലേലത്തിലൂടെ മറ്റൊരാൾ സ്വന്തമാക്കിയതാണെന്നും താൻ അവിടെ താമസിക്കുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ സുൽത്താൻ ബത്തേരി കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു; ഹൈക്കോടതിയും ഇടക്കാല ജാമ്യം അനുവദിച്ചിട്ടില്ല.
