തൃശ്ശൂരിൽ വാഹനാപകടത്തിൽ 8 മരണം

ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.

മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയിക്കുന്നു. ഡിണ്ടിഗലിലെ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐ.ഡി. കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *