റെയില്‍വേ സ്റ്റേഷനിലെ പാർക്കിംഗ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തില്‍ അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.
സംഭവത്തില്‍ കരാർ കമ്ബനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തീപിടിത്തം ഉണ്ടായപ്പോള്‍ അത് അണയ്ക്കാൻ ആവശ്യമായ അഗ്നിശമന ഉപകരണങ്ങള്‍ പാർക്കിംഗ് ലോട്ടില്‍ ഉണ്ടായിരുന്നില്ല. മതിയായ പരിശീലനം ലഭിച്ച ജീവനക്കാരെയല്ല കരാർ കമ്ബനി നിയമിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.
തീ പടരാൻ തുടങ്ങിയ ഉടനെ ഫയർഫോഴ്സിനെ വിവരമറിയിക്കുന്നതില്‍ അധികൃതർക്ക് വീഴ്ച പറ്റി. രണ്ട് ബൈക്കുകളില്‍ മാത്രം തീ പിടിച്ച ഘട്ടത്തില്‍ അത് അണയ്ക്കാൻ സാധിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റെയില്‍വേ പാർക്കിംഗ് ലോട്ട് പ്രവർത്തിച്ചിരുന്നത് കോർപ്പറേഷന്റെ അനുമതിയില്ലാതെയാണെന്നാണ് വിവരം. സംഭവത്തില്‍ റെയില്‍വേക്ക് കോർപ്പറേഷൻ നോട്ടീസ് നല്‍കും.
